തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ ജെയ്‌സ് ബെന്നി (27) മരിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യാതെ വരുമ്പോഴാണ് ഇത്തരം ദാരുണ സംഭവങ്ങൾ സംഭവിക്കുന്നതെന്നും ഇത് സിസ്റ്റത്തിന്റെ പരാജയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൊടുപുഴ മുതലക്കോടത്ത് റോഡിനോടു ചേർന്ന് 15 വർഷം മുൻപു സ്ലാബ് തകർന്നു രൂപപ്പെട്ട അധികൃതർ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന കുഴിയിൽ വീണ് മുതലക്കോടം കുന്നേൽ ബെന്നി-ബിന്ദു ദമ്പതികളുടെ മകൻ ജെയ്സ് ബെന്നി മരിച്ചത്. മൗറീഷ്യസിൽ ജോലിക്കു പോകാനുള്ള നടപടികൾ പൂർത്തിയാക്കി വീസയ്ക്കു കാത്തിരിക്കുകയായിരുന്നു ജെയ്സ്. ഇത്തരം അപകടങ്ങൾ മുൻപ് ഉണ്ടായപ്പോൾ ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ നടപടികൾ വേണമെന്ന് നിർദേശിച്ചിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സമാനമായ വിധത്തിൽ ദുരന്തങ്ങൾ ഉണ്ടാവുകയാണ്. ഇതെല്ലാം ഒരു ദിവസത്തെ വാർത്തയായി ഒതുങ്ങുന്നു, ആരേയും വേദനിപ്പിക്കുന്നില്ല, കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന വേളയിൽ ജെയ്‌സിനു സംഭവിച്ച അപകടം അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഈ നിരീക്ഷണങ്ങൾ.
മരിച്ച ചെറുപ്പക്കാരന്റെ കുടുംബത്തിന്റെ വേദന സമൂഹത്തിന്റെയാകെ വേദനയാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന കോടതി നിർദേശം പാലിക്കുമെന്ന് സർക്കാർ അഭിഭാഷകനും കോടതിയെ അറിയിച്ചു.